കര്‍ത്താവിന്റെ സംരക്ഷണം

 കര്‍ത്താവിന്റെ സംരക്ഷണം

    അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,

    കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.

    അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.

    തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

    രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.

    ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.

    നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.

    ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.

    നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.

    നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.

    നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.

    നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.

    സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.

    അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.

    അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.

    ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.

Comments